ആലപ്പുഴ: നവകേരള യാത്രയിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു നേതാക്കളെ മര്‍ദിച്ച കേസില്‍ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ നല്കിയ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ വിധി ചൊവ്വാഴ്ച. ഇരുവിഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷമാണ് വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്ഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് അറിയിച്ചത്.
പ്രതികള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് നൽകിയതല്ലെന്ന് വാദിഭാഗം അറിയിച്ചു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് മര്‍ദനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വാദിഭാഗം പറഞ്ഞു. പ്രത്യേക ലക്ഷ്യം വച്ച് തന്നെയാണ് തല്ലിച്ചതച്ചത്. പോലീസ് ഫോ ട്ടോഗ്രഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
എന്നാല്‍, പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയില്ലെന്ന് കരുതി മര്‍ദനം നടന്നിട്ടില്ലന്ന് പറയരുതെന്ന് കോടതി പറഞ്ഞു. എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്.
അതേസമയം, കഴിഞ്ഞദിവസം വാദം നടക്കുമ്പോള്‍ കോടതി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് എസ്ഐടി ഇന്നലെ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്.